കിഴക്ക്
വെളുക്കുന്നതേയുള്ളൂ.
വാതില്‍
പാളിയിലൂടെ അരിച്ചിറങ്ങുന്ന
ഇത്തിരി വെളിച്ചം നോക്കി
അല്പനേരം കൂടി കിടന്നു.
പിന്നെ
ഒരുവശം ചെറുതായി കീറിപ്പോയ
കറുത്ത കരിമ്പടം മാറ്റി
പതുക്കെ എഴുന്നേറ്റു.
അത് വടക്കേതിലെ
മണ്ണാത്തിക്ക് അലക്കാന്‍
കൊടുത്തിട്ട് തിരിച്ചുവാങ്ങരുതെന്ന്
മകന് പറയാന്‍ തുടങ്ങിയിട്ട്
മാസങ്ങളേറിയിരിക്കുന്നു.
അവന്
അയച്ചുതന്ന റോസാപ്പൂവിന്റെ
ഇതളുകളുടെ ചിത്രമുള്ള കരിമ്പടം
പുതയ്ക്കാന്‍ എന്തോ അയാള്‍
മടിച്ചു.
നാസാരന്ത്രങ്ങളെ
തുളച്ചുകയറുന്ന അതിന്റെ
ഗന്ധം അയാളില്‍ ഒരു വല്ലാത്ത
അസ്വസ്ഥത സൃഷ്ടിച്ചു.
മുട്ടിന് ഇന്നൊരല്പം
വേദന കുറവുണ്ട്.
അയാള്‍
ടേപ്പ്റിക്കോര്‍ഡറിന്റെ
ബട്ടന് അമര്‍ത്തി.
അതില്‍നിന്നും
വൈകിയെങ്കിലും ഒഴുകിയെത്തുന്ന
പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ്
അയാള്‍ പ്രഭാതകൃത്യങ്ങള്‍
ആരംഭിക്കുക.
പതിവുപോലെ
ഓട്ടുവിളക്കില്‍ എണ്ണപകര്‍ന്ന്
തിരികൊളുത്തി,
തൊഴുകൈയുമായി
നില്ക്കുമ്പോള് അയാള്‍
ചിന്തിച്ചു.
എന്താണ്
പ്രാര്‍ത്ഥിക്കാന്‍?
ഒന്നുമില്ല.
കുറച്ചുകാലംകൂടി
ഈ ജീവന് നിലനിര്‍ത്തിത്തരണമെന്നോ!
അതോ ഈ ഏകാന്ത
വാര്ദ്ധക്യത്തിന്
ഒരറുതിയുണ്ടാക്കിത്തരണമെന്നോ!
പതിവുപോലെ അന്നും
അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല.
തൊഴുകൈ
മടക്കുന്നതിനുമുമ്പ്
പുറത്തുനിന്ന് വിളി കേട്ടു
''ചെട്ടിയാരേ''